1921 ൽ സമൂഹമനഃസ്സാക്ഷിയെ ഞെട്ടിച്ച വാഗൺ ട്രാജഡി യുടെ രത്നച്ചുരുക്കം ഇങ്ങനെ : ---------------------------------------------------------------------------- മലബാർ കലാപം എന്ന് പേര് കേട്ട ജന്മിത്തത്തിനും ബ്രിട്ടീഷ് വാഴ്ചയിലെ കിരാത നടപടികൾക്കും എതിരായ സമരം ഇരുപതാം നൂറ്റാണ്ടിന്റെ പിറവി തൊട്ടു തന്നെ രൂപം കൊണ്ടു .ഇരുപതുകളോടെ സമരം ശക്തമായി സമരത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ, ആത്മീയ നേതാക്കളെ അറസ്റ്റ് ചെയ്‌തപ്പോൾ ജനങ്ങൾ അതിനെതിരെ പ്രധിഷേധം ഉയർത്തി. നാടിൻറെ നാനാഭാഗങ്ങളിൽ നിന്നും കലാപകാരികളെ കാളവണ്ടിയുടെയും കഴുതവണ്ടിയുടെയും ഇടയിൽ കെട്ടി വലിച്ചു തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ട് വന്നു. പ്രധിഷേധം നടത്തിയവരെ കൊണ്ടുപോകാൻ ചരക്കുവണ്ടിയാണ് കൊണ്ടുവന്നത് . തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കലാപകാരികളെ പോത്തന്നൂരിലേക്കു MSM-LV 17 എന്ന വാഗണിലാണ് കൊണ്ടുപോകുന്നത് .ശ്വാസം പോലും കിട്ടാതെ, കാലു നിലത്തു തൊടാൻ പോലും കഴിയാത്ത വിധം കലാപകാരികളെ കുത്തിനിറച്ചു വാഗണ് കൊട്ടിയടച്ചു. വണ്ടി പോത്തനൂരിലേക്കു ഇഴഞ്ഞു നീങ്ങി. ശ്വാസം കിട്ടാതെ പലരും മേൽക്കുമേൽ വീണുകൊണ്ടിരുന്നു. പോത്തന്നൂരിൽ എത്തിയപ്പോഴേക്കും പ്രധിഷേധം നടത്തിയവരിൽ പലരും മരിച്ചിരുന്നു. ആണിയുടെ ദ്വാരത്തിലൂടെ ശ്വാസം എടുത്ത് വിരലിലെണ്ണാവുന്ന കുറച്ചു പേര് ജീവൻ നിലനിർത്തി. വാഗണ് തുറന്നപ്പോൾ ശ്വാസം കിട്ടാതെ പരസ്പരം മാന്തിപ്പറിച്ചു പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ . മൃതദേഹങ്ങൾ ഏറ്റെടുക്കാൻ സ്റ്റേഷൻ മാസ്റ്റർ വിസമ്മതിച്ചു. വണ്ടി തിരൂരിലേക്കു തന്നെ തിരിച്ചയച്ചു . തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു മൃതദേഹങ്ങൾ തിരൂർ നഗരഹൃദയത്തിലുള്ള കൊരങ്ങാട്ടു ജുമാ മസ്ജിദ് കബറിസ്ഥാനിലേക്കും കൊട്ട് ജുമാ മസ്ജിദിലേക്കും ഏഴൂരിലേക്കും കൊണ്ട് വന്നു അടക്കം ചെയ്‌തു 60 മുസ്ലിങ്ങളും 4 ഹിന്ദുക്കളും ആണ് മരണപെട്ടതാണെന്നാണ് കണക്ക് . വാഗൺ ട്രാജഡി തിരൂരിന്റെ നീറുന്ന ഓർമയായി മാറുകയായിരുന്നു.വാഗൻ ട്രാജഡി രക്തസാക്ഷികളുടെ ഓർമക്കായി 1987 ൽ വാഗൺ ട്രാജഡി സ്മാരകം തിരൂരിലെ മുനിസിപ്പൽ ടൗൺഹാളിൽ നിർമ്മിച്ചു . ദുരന്തസ്‌മൃതി ഉണർത്തുന്ന ആ വാഗണിന്റെ മാതൃക ടൗൺഹാളിന്റെ ഒരു വശത്തായി രൂപകൽപന ചെയ്‌തിട്ടുണ്ട്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായി വാഗൺ ട്രാജഡി ചരിത്രത്തിൽ ഇടം നേടി.